Aug 31, 2011

കുടുംബ, അയല്പക്ക ബന്ധങ്ങളിൽ തഖ്‌ബീർ ധ്വനികൾ മുഴങ്ങട്ടെ...


അല്ലാഹു അക്‌ബറല്ലാ‍ഹു അക്‌ബറ്....
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബർ...
അല്ലാഹു അക്ബറ് വലില്ലാഹിൽഹംദ്...


മാസപിറവികളുടെ തർക്കങ്ങൾ തുടങ്ങുന്നതിന് മുമ്പ്, പെരുന്നാൾ മഹല്ല് ഖാളി ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ അഹ്ലാദത്തിന്റെ സമയമാണ്...പെൺകുട്ടികൾ മൈലാഞ്ചിയിലേക്ക് തിരിയുമ്പോൾ ആൺകുട്ടികൾ തക്‌ബീർ ജാഥകളുമായി ഇടവഴിയിലൂടെ അയല്പക്ക വീട് വീടാന്തരം കയറിയിറങ്ങി അല്ലാഹു അക്‌ബറല്ലാ‍ഹു അക്‌ബറ്...എന്ന തക്‌ബീറുകളുമായി നടക്കാൻ കുഞ്ഞിപന്തങ്ങളും കരുതിയിരിക്കും, ചില കുട്ടികൾ തങ്ങളുടെ ഉന്തുവണ്ടിയിൽ പന്തം പിടിപ്പിച്ച് ഗമയിൽ ഒപ്പം ചേരും. കേടുവന്ന ഹവായി ചെരിപ്പ് കൊണ്ട് ചക്രങ്ങളുണ്ടാക്കി മട്ടലിൽ തീർക്കുന്ന അലംങ്കരിച്ച ഉന്തുവണ്ടിയുടെ മൊഞ്ച് ഇന്നത്തെ റെഡിമേയ്ഡ് ടോയികളിൽ കാണാൻ കഴിയില്ല.

പെൺകുട്ടികൾ മൈലാഞ്ചി ഇട്ടതിന്റെ ബാക്കി കൊണ്ട് ആൺകുട്ടികളുടെ കൈയ്യിൽ വട്ടത്തിലിട്ട് തരും, ആൺ കുട്ടികൾക്ക് ഡിസൈനുകളില്ലാത്തത്.  മൈലാഞ്ചിയിട്ട് കഴിഞ്ഞവർ തക്‌ബീറുകളുമായി ഇരിക്കും.. അയൽപക്കവീട് അടുത്തല്ലെങ്കിലും അവിടെന്നൊക്കെ കേൾക്കാം കുട്ടികളുടെ തഖ്ബീർ ധ്വനികൾ... തഖ്‌ബീറ് കുറേ ചൊല്ലിയാൽ മൈലാഞ്ചി നല്ലവണം ചുവക്കുമെന്ന കമന്റ് ആരെങ്കിലും പാസാക്കിയാൽ പിന്നെ തഖ്ബീറുകൾ ഉച്ചത്തിൽ വാനിലേക്കുയരും.  എത്രയും പെട്ടന്ന് നേരം പുലർന്നെങ്കിലെന്ന ആഗ്രഹത്തോടെ സ്വപ്നങ്ങളിൽ കിടക്കും.. പെരുന്നാളിന് ലഭിക്കുന്ന പുതുവസ്ത്രങ്ങളിട്ട് ഞെളിഞ്ഞു നടന്ന് പെരുന്നാൾ കാശും വാങ്ങി എണ്ണിതിട്ടപെടുത്തുന്നതും, മിഠായികളും കോല്‌ ഐസും പാല്‌ ഐസും മസാല നാരങ്ങയുമെല്ലാം മനസ്സിലേക്കോടിയെത്തും. രാവിലെ എഴുന്നേറ്റാൽ പലരുടെയും മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും മൈലാഞ്ചി പറ്റിയിട്ടുണ്ടാവും.. എണ്ണതേച്ച് സൂപ്പറൊരൂ കുളിയും കഴിഞ്ഞ് പുതുവസ്ത്രവുമിട്ട് അത്തറും പൂശി ഗമയിൽ പള്ളിയിലേക്ക് പോയി മൈകയുടെ അടുത്ത് കൂടും... പെരുന്നാളിന് മൈക്ക് കുട്ടികൾക്കാണ്‌.. എങ്കിലും അവരുടെ ശബദം അമ്പ്ലിഫയറ് ഇല്ലെങ്കിലും ദൂരങ്ങളിലെത്താൻ മാത്രം ഉച്ചത്തിലാവും.  അതിനിടക്ക് പെരുന്നാൾ നമസ്കാരത്തിന്റെ സമയമാകാനായി എന്നൊക്കെ അനൌൺസും വരും. എല്ലാവരും വന്നു എന്നുറപ്പായതിന് ശേഷം നമസ്കാരവും ഖുത്തുബയും...

പള്ളിയിൽ നിന്നിറങ്ങിയാൽ പിന്നെ അങ്ങാടിയിലൂടെ മടങ്ങുമ്പോൾ ബലൂണുകളും പീപ്പികളുമായി പലതരത്തിലുള്ള വാദ്യമേളങ്ങളും മറ്റു വെടികെട്ടുകളും കാണും. വെടിമരുന്ന് വാങ്ങാൻ പാടില്ലെന്ന കർശന തീരുമാനമുള്ളതിനാൽ  വലിയവരുടെ കണ്ണ് വെട്ടിച്ച് പൂത്തിരികളും  മേശപൂവും ഒപ്പിക്കും. പള്ളിയിലേക്ക് വരുന്നത് മെയിൻ റോഡിലൂടെയാണെങ്കിൽ മടക്കം ഇടവഴിയിലൂടെ വീട് വീടാന്തരം ഇറങ്ങി പെരുന്നാൾ ഡ്രസ്സ് എല്ലാവരെയും കാണിച്ചും എല്ലാവരിൽ നിന്നും ലഭിച്ച പെരുന്നാൾ കാശും നേടി വീട്ടിലേക്കെത്തി മിഠായിയും വീട്ടിൽ ഒരുക്കിയ കലത്തപ്പം തുടങ്ങിയ പലഹാരങ്ങളും തിന്ന് തീരാനാവുമ്പോഴേക്ക് ഭക്ഷണസമയമായിട്ടുണ്ടാവും. പെരുന്നാളിന് ഉച്ച ഭക്ഷണം നേരത്തെ റെഡിയാകും. ഭക്ഷണം കഴിച്ചതിന് ശേഷം ഉമ്മാന്റെ വീട്ടിലേക്ക് പോകാൻ എല്ലാവർക്കും വലിയ സന്തോഷമാണ്. അവിടെ എളാമ്മമാരും അമ്മാവരും അവരുടെ കുട്ടികളും കൂടി ചേർന്നാൽ ഒരു സമ്മേളനത്തിനുള്ള ആളുകളുണ്ടാവും....യഥാർത്ഥത്തിൽ അതാണ് പെരുന്നാളിലേ ഏറ്റവും രസകരമായ സന്ദർഭം.. തമാശകളും പൊട്ടിചിരിയും കളികളുമായി പെരുന്നാൾ അതിന്റെ ആഘോഷത്തിമർപ്പിലെത്തും..

അത് പഴയ കാലം....

ഇന്ന്, പെരുന്നാളാണെന്ന് കേട്ടാൽ വീടുകളിൽ നിന്നും തഖ്‌ബീറുകൾ ഉയരുന്നില്ല, അയല്പക്കത്ത് പെരുന്നാളാണോന്നറിയില്ല. ഇനി എല്ലാവിഭാഗങ്ങളും പെരുന്നാളായി പ്രഖ്യാപിച്ചാലും തഖ്‌ബീറ് കേൾക്കില്ല, വീടുകൾ വിദൂരങ്ങളിലായതിനാലല്ല, മനുഷ്യർ മതിലുകൾ തീർത്തു. വീടുകൾക്കാണ് മതിലുകൾ വെച്ചതെങ്കിലും അവ ഉയർന്നു വന്നത് മനുഷ്യ മനസ്സുകളിലാണ്. മത കർമ്മങ്ങളിൽ പെട്ടതല്ലെങ്കിലും തഖ്‌ബീറ് വിളിച്ച്  ജാഥകളായി അയല്പക്ക വീട്ടുകളിലൂടെ ഓടാൻ കുട്ടികളില്ല. ഉള്ളകുട്ടികൾക്കൊന്നും തഖ്‌ബീറ് വിളിക്കാൻ താപര്യവുമില്ല.  പെരുന്നാളിന് പുതുവസ്ത്രമുണ്ടെങ്കിലും വസ്ത്രങ്ങൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത് അത് അപ്രസക്തം. ഏത് നേരവും ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുന്നതിനാൽ പെരുന്നാൾ ഭക്ഷണവും അപ്രസക്തം. എന്നാലും മതപരമായ സുന്നത്ത് എന്നതിനാൽ അവയെല്ലാം അനുഷ്ഠിക്കുന്നു എന്നതിനപ്പുറം പഴയത് പോലെയുള്ള അഹ്ലാദകരമായ സംഭവങ്ങളില്ലാതെയായിരിക്കുന്നു. ഒത്തുചേരാൻ ഇന്ന് ആളുകളില്ല. കൂട്ട് കുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് മാറിയത് മാത്രമല്ല കാരണം, മനസ്സുകൾ ഒതുങ്ങി പോയതാണ്. ആവശ്യങ്ങളെല്ലാം സ്വയം നേടാൻ കഴിയുമെന്ന ബുദ്ധി പരസഹായങ്ങളെ തിരസ്കരിക്കുന്നു. വാങ്ങൽ കൊടുക്കൽ എന്നൊന്നില്ല. അയല്പക്കത്ത് നിന്ന് പോലും അത്യാവശ്യത്തിന് വസ്തുക്കൾ ഷെയർ ചെയ്യുന്നില്ല. പുറത്തേക്കിറങ്ങാനും തിരിച്ച് വരാനും ഒരൊറ്റ വഴിയെ ഇന്നുള്ളൂ...നമ്മുടെ വീടിന്റെ ഗേറ്റ്, അത് നമുക്ക് മാത്രം.. പെരുന്നാളിന് നബിയിടെ സുന്നത്ത് അനുഷ്ഠിക്കാൻ പോലും വഴികളടഞ്ഞിരിക്കുന്നു.  പോകുന്നതും വരുന്നതും ഒരേ വഴിയിൽ, വണ്ടിയിൽ.., നടന്ന് പോകുമ്പോൾ മറ്റുള്ളവരെ കണ്ട് കൈ കൊടുത്ത് അവരുടെ അവസ്ഥകളറിഞ്ഞും സ്വയം പങ്കുവെച്ചതുമെല്ലാം ഇല്ല്ലാതെയായി. അത് കൊണ്ടുതന്നെ മാനസ്സിക പ്രശ്നങ്ങൾ ഷെയർ ചെയ്യാനാവാതെ പ്രയാസത്തോടെ കഴിയുന്നു. പറയാൻ ഒരുപാടുണ്ടെങ്കിലും കേൾക്കാൻ ആളില്ലാതെയായി.

ഈ കാലത്ത് പെരുന്നാളെന്നാൽ അർത്ഥമാക്കേണ്ടത് പുതുവസ്ത്രത്തിലും ഭക്ഷണത്തിലും മറ്റു കളർഫുൾ പ്രോഗ്രാമുകളിലുമല്ല, വേണ്ടത് ബന്ധങ്ങളിൽ.. കുടുംബ ബന്ധങ്ങളും അയല്പക്ക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിലാകട്ടെ.. എങ്കിലെ ഈ കാലത്ത് മുസ്ലിംങ്ങൾക്ക് ആകെയുള്ള ആഘോഷമായ പെരുന്നാൾ അർത്ഥപൂർണ്ണമാവൂ...  മക്കൾ കുടുംബവുമായി വിദേശത്താകുമ്പോൾ  മാതാവ്...! പിതാവ്...! അവർ ഒറ്റപെടുന്നു. മുമ്പ് പിതാവിന് പെരുന്നാൾ വിദേശത്ത് ഒറ്റക്കായിരുന്നു എങ്കിൽ ഇന്ന് പിതാവ് നാട്ടിലെത്തിയപ്പഴേക്ക് മക്കള് വളർന്ന് വിദേശത്തും.. എന്നും ഒറ്റപെട്ടൊരൂ ജീവിതം!! മനസ്സ് നോവുന്നു.., വല്ലിമ്മയെ ഓർത്ത് ഉമ്മയെ ഓർത്ത്, ഉപ്പയെ ഓർത്ത്... അടുത്ത പെരുന്നാളിലെങ്കിലും അവരോടൊപ്പം  ചേരണം..., ഹൃദയങ്ങളിൽ നിന്നുള്ള തഖ്‌ബീറ് വിളികളാൽ ഒരിക്കലും നിലച്ച് പോകാത്ത അമ്മിഞ്ഞപാലിന്റെ മണംപറ്റി.... അല്ലാഹു അനുഗ്രഹിക്കട്ടെ.


ഇസ്ലാഹി സോണ്‍ ഈദ് സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത് 

Related Posts Plugin for WordPress, Blogger...